തിരുവനന്തപുരം: മോസ്കോയിൽ മഴപെയ്യുന്പോൾ തിരുവനന്തപുരത്ത് കുടപിടിക്കുന്ന കമ്യൂണിസ്റ്റുകാരാണ് കേരളത്തിലുള്ളതെന്ന പരിഹാസവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാരെ സഹായിച്ചുവെന്ന ആര്യാടൻ ഷൗക്കത്തിന്റെ പരാമർശത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചതിനു മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവ്യറ്റ് യൂണിയൻ നിക്ഷ്പക്ഷമായിരുന്നെന്നും പിന്നീട് ബ്രിട്ടനൊപ്പം ചേർന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 1939ൽ സ്റ്റാലിൻ- ഹിറ്റ്ലർ ഉന്പടിയുണ്ടായിരുന്നു. അന്ന് ഇന്ത്യയിലെയും കേരളത്തിലെയും കമ്മ്യൂണിസ്റ്റുകാർ സോവ്യറ്റ് യൂണിയനിലെ സ്റ്റാലിൻ പറയുന്നതേ കേൾക്കൂ. സ്റ്റാലിൻ അന്നും ഹിറ്റ്ലർക്കൊപ്പമായിരുന്നു.
ഹിറ്റ്ലർ സോവ്യറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ മാത്രമാണ് സ്റ്റാലിൻ മാറിയത്. മോസ്കോയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുട പിടിച്ച് നടക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാലിന്റേ അടവ് നയമായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
എന്നാൽ സ്റ്റാലിനും ഹിറ്റ്ലറും എതിരാളികളെയും സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരെയും പോളിറ്റ് ബ്യൂറോയിൽ ഉള്ളവരെയും കൊല്ലുകയെന്ന പണിയാണ് ചെയ്തുകൊണ്ടിരുന്നത്. അല്ലാതെ ഫാസിസത്തിനെതിരെ സ്റ്റാലിന് ഒരു നിലപാടും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രിട്ടീഷുകാരോട് പോരാടുന്പോഴും ഫാസിസത്തിനും നാസിസത്തിനും എതിരെ കോണ്‍ഗ്രസിന് നിലപാടുണ്ടായിരുന്നു. ഫാസിസം ലോകത്തെ അപകടത്തിലേക്ക് എത്തിക്കുമെന്ന് തിരിച്ചറിയാനുള്ള ബുദ്ധി മഹാത്മാ ഗാന്ധിക്കും ജവഹർലാൽ നെഹ്റുവിനും ഉണ്ടായിരുന്നു.
മലബാർ കലാപത്തിലെ ഒറ്റുകാരായിരുന്നില്ല കോണ്‍ഗ്രസുകാർ. ഒറ്റുകാർ സ്റ്റാലിൻ- ഹിറ്റ്ലർ ഉടന്പടിയുണ്ടായിരുന്ന കാലത്ത് കോണ്‍ഗ്രസുകാരുടെ ഒളിത്താവളം ബ്രിട്ടീഷുകാർക്ക് കാട്ടിക്കൊടുത്ത കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.